Sunday, October 10, 2010

ഒരു യാത്ര

നിരക്ഷരന്റെ ബ്ലോഗ് കണ്ടിട്ടുണ്ടോ നിങ്ങള്‍?.

ഒണ്ട്!

എന്നിട്ട് എന്ത് തോന്നി ?.

എന്ത് തോന്നാന്‍ ...................കൊള്ളാം എന്ന് തോന്നി.......

ഹൊ...........കൊള്ളാമത്രെ......................ഹെ മനുഷ്യാ....................ഏതെല്ലാം സ്ഥലങ്ങളിലാ അയാളും ഭാര്യയും കൂടി പോകുന്നേ..........

അതിന്?....................................

അതിനോ...................നിങ്ങളും ഒരാണല്ലേ മനുഷ്യാ.........................എവിടെയെങ്കിലും ഒരു യാത്ര......................ജീവിതത്തില്‍ നിങ്ങള്‍ നടത്തിയിട്ടുണ്ടോ...................................

ഞാന്‍ എന്നും കാലത്ത് ബസ്സിക്കേറി പോകുന്നതും വയ്യിട്ട് തിരിച്ചുവരുന്നതും ഒക്കെ യാത്രയല്ലേ ഭാര്യേ.......................

ഒലക്കേരെ മൂട്...............................ഞാന്‍ വല്ല തെറിയും വിളിച്ചുപറയും.....................

                                     പിറുപിറുത്തുകൊണ്ട് അവളിറങ്ങിപ്പോയി

അവളെകുറ്റം പറഞ്ഞിട്ട് കാര്യമില്ല............................ബ്ലോഗ് തുറന്നാല്‍ യാത്രയാണ്. ഒരുത്തന്‍ പറമ്പിക്കുളത്ത്, വേറൊരുത്തന്‍ കൂര്‍ഗ്ഗില്‍, മറ്റൊരുത്തന്‍ തെങ്കാശ്ശിയില്‍..................................അതും ഒറ്റക്ക് പോയാല്‍ സാരമില്ല. പെണ്ണുമ്പിള്ളയുമായാണ് കറക്കം.............................ഇതൊക്കെ വായിക്കുന്ന ദരിദ്രന്മാരുടെ കുടുംബമാണ് തകരുന്നത് എന്ന് ഇവരറിയുന്നുണ്ടോ................

.................ഇതിങ്ങ്നെ വിട്ടാല്‍ പറ്റില്ല...................എനിക്കും ഒരു യാത്ര പോയേ പറ്റൂ.............................അങ്ങിനെ ഞാനും ഒരു യാത്ര പോയി കയ്യില്‍ ഒരു പൈസയുമില്ലാതെ.................................................

ഞാന്‍ കണ്ട കാഴ്ചകള്‍ ഏറ്റവും മോശപ്പെട്ട മൊബൈലില്‍ എടുത്തത് ഇതോടൊപ്പം ചേര്‍ക്കുന്നു.

              ഇത് വെള്ളച്ചാട്ടം...........................പാറയിടുക്കില്‍ നിന്നും അതങ്ങിനെ കുതിച്ചുചാടുന്നു.
വെള്ളച്ചാട്ടത്തില്‍ കുളിച്ച് ഉന്മേഷിതനായി തൊട്ടടുത്ത ജലാശയത്തിലേക്ക്


ജലാശയത്തിന്റെ കരയില്‍ നാരങ്ങാത്തോട്ടമാണ് നാരങ്ങ പിടിച്ചുകിടക്കുന്നത് സൂക്ഷിച്ചു നോക്കിയാല്‍ കാണാം



അടുത്തത് വാഴത്തോപ്പാണ്


കുലപഴുക്കാറായിട്ടില്ല

അടുത്തത് മരച്ചീനിത്തോട്ടം







ഇത് മത്സ്യക്കുളം . ഇവിടെ രോഹു, കാര്‍പ്പ് മത്സ്യങ്ങളെ വളര്‍ത്തുന്നു


വിശാലമായ തെങ്ങിന്‍ തോപ്പ്



കാട്ടരുവിയുടെ കുളിര്‍മ


നെല്‍പ്പാടം


തൊട്ടടുത്ത് ഒരു അയ്യപ്പന്‍ കോവില്‍



അതു കഴിഞ്ഞാല്‍ വീണ്ടും പാടങ്ങള്‍





ഞാറ് നടുകയാണ്





വീണ്ടും ഒരു ചെറു അരുവിയുടെ തീരത്ത്


തൊട്ടടുത്ത് ചെറിയൊരു വീട്




ഈ വീട്ടിലേക്കുള്ള വഴി ഇതാണ്



ഒറ്റക്കായിപ്പോയി




ഒരു ചെറുഗര്‍ത്തം. അതിനകത്തുകൂടെ വെള്ളം ഒഴുകുന്നത് കാണാം



ഇവര്‍ക്കെല്ലാം ഇടതോട്ടാണ് ചായ്‌വ്


ഒരു കാട്ടുതെറ്റി






യാത്ര കഴിഞ്ഞു തിരികെ വീട്ടിലേക്ക്



അങ്ങിനെ എന്റെ പറമ്പിലൂടുള്ള യാത്ര സമാപിക്കുന്നു.

Tuesday, March 23, 2010

നണയോഹോ കചപേഷുറ.........................

കരിമീന്‍ ഒരു മലയാളിയാണ്. അതായത് മലയാളത്തില്‍ എഴുതുകയും വായിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരാള്‍. മലയാ‍ളമല്ലാതെ മറ്റൊരു ഭാഷ കരിമീന് വശമില്ല. അതുകൊണ്ടു തന്നെ പഠിച്ചതും മലയാളം.

അങ്ങിനെയിരിക്കെ ഇന്നിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു അടിപൊളി ലേഖനം കരിമീന്‍ വായിച്ചു. സംഗതി നമ്മുടെ സൂപ്പര്‍ താരം മോഹന്‍ലാലിനെകുറിച്ചാണ്. എഴുതിയത് സി.എസ്.വെങ്കിടേശന്‍.

ലേഖനം ഇങ്ങനെ പുരോഗമിക്കുന്നു.

“ സിനിമയെ പ്രയോജനകരമായ ആഭിമുഖ്യങ്ങളുടേയും ആദിരൂപങ്ങളുടേയും സ്രോതസ്സായി പ്രവര്‍ത്തിക്കാവുന്ന സാമൂഹ്യഭ്രമകല്പനകളുടെ ഒരു ഇടമായി,മിത്തുകള്‍ക്ക് സമാനമായ ഒരു ആധുനിക അരങ്ങായി പരിഗണിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ താരങ്ങള്‍ ആ അരങ്ങിലെ ചില പ്രത്യേകമായ സന്ധികളാണ്.അഭിലാഷങ്ങളും വിശ്വാസങ്ങളും ആത്മസ്ഥാപനവും രൂപാന്തീകരണവുമെല്ലാം കൈമാറ്റം ചെയ്യപ്പെടുന്ന സാന്ദ്രബിന്ദുക്കളാണവര്‍................................................................................................”

സംഗതി ഇങ്ങനെ പോരുന്നു. ........ എഴുത്തച്ഛാ...........ഞാനിതാ വിടപറയുന്നു. ഇത് വായിച്ചിട്ട് എനിക്കൊന്നും മനസ്സിലാകുന്നില്ല. സത്യം.................ശബ്ദതാരാവലി,കേരള പാണിനീയം, ലീലാതിലകം ആരുമില്ലേ എന്നെ സഹായിക്കാന്‍.

എനിക്ക് മലയാളം പോലും അറിയില്ല എന്ന് എനിക്ക് ഇന്ന് മനസ്സിലായി...........

Monday, September 14, 2009

മല്ലു ഭഗവത് ഗീത

കുരുക്ഷേത്ര ഭൂമി വെടിപ്പാക്കി ഇട്ടിരുന്നു.

കതിനയും ചെണ്ടയും മുഴങ്ങി. രണഭേരികള്‍ ഉയര്‍ന്നു.

യുദ്ധസന്നദ്ധരായി സൈന്യം മുഖാമുഖം നിന്നു.

“റെഡി സ്റ്റാര്‍ട്ട്”.

പാണ്ഡവന്മാരുടെ ചേകോന്‍ വിജയന് ഒരു മടി. അപ്പുറത്ത് എല്ലാം ബന്ധുക്കള്‍, സഖാക്കള്‍.

അച്യുതന്‍ വിജയനെ വിളിച്ചു. ചെവിയില്‍ ഗീത ഓതി.” അവന്മാര്‍ തീട്ടത്തിലെ ചെറിപ്പഴമാണ്. അടിയെടാ അവന്മാരെ”.

(അച്യുതാനന്ദന്‍ വിജയന്റെ ചെവിയില്‍ ഓതിയ ഉപദേശത്തെ “ഉള്ള മണ്ണില്‍ ഉറച്ചു നില്‍ക്കും ഉയിരു പോയാലും” എന്ന പേരില്‍ ദേശാഭിമാനി പുസ്തകമാക്കി. ആകെ അച്ചടിച്ചത് അഞ്ഞൂറെണ്ണം വിറ്റത് ഒന്‍പത്)
ഉപദേശത്തില്‍ വീര്യമാര്‍ന്ന് വിജയന്‍ അമ്പുകള്‍ പായിച്ചു.അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍ എന്നായി.
ദ്രോണര്‍, ദ്രുപദര്‍, രവീന്ദ്രര്‍, ലോറന്‍സ്, അപ്പുക്കുട്ടന്‍ .............എല്ലാവരുടേയും തലയറ്റു.
ശങ്കരന്‍ ഒരു തെങ്ങിന്റെ പിന്നില്‍ ഒളിച്ചിരുന്ന് രക്ഷപെട്ടു.
ജയാരവങ്ങളോടെ വിജയന്‍ തേരില്‍ നിന്നിറങ്ങി പാഞ്ചജന്യം മുഴക്കി.
ആ ശംഖില്‍ അച്യതന്‍ കറന്റ് കമ്പി ഘടിപ്പിച്ചിരുന്നു.
അനന്തരം എഴുത്തച്ച്ഛന്‍ ഗാന്ധാരീവിലാപം എഴുതി.

Wednesday, September 9, 2009

എസ് ആകൃതിയിലുള്ള കത്തി

ഇറച്ചിക്കടയില്‍ നിന്നും ഇറങ്ങി ഓടിയ കോഴി ആലപ്പുഴയിലെത്തി കൊല്ലനെ കണ്ടു.

‘ഒരു കത്തി തരുമോ” - കോഴി ചോദിച്ചു.
“ഇരു നൂറ്റി നാല്പത് രൂപ” - കൊല്ലന്‍ പറഞ്ഞു.
കോഴി തൂവലിനിടയില്‍ നിന്നും ഒരു ക്രെഡിറ്റ് കാര്‍ഡ് എടുത്തു നീട്ടി.

“നീയാര്‍ വിന്‍സന്റ് പോളോ” കൊല്ലന്‍ പരിഹസിച്ചു.

സങ്കടം വന്ന കോഴി എറണാകുളത്തെത്തി സെബാസ്ത്യന്‍ പോളിനെ കണ്ടു.
“ഞാനിപ്പം എം.പി.യല്ല” പോള്‍ കൈമലര്‍ത്തി.

കോഴി പിന്നെ തിരുവനന്തപുരത്തെത്തി ഏഷ്യാനെറ്റില്‍ കയറി മറ്റേ കോഴിയെ അന്വേഷിച്ചു.

ഇവിടന്ന് അടിച്ചോടിച്ചെന്നും മറ്റേ ചാനലില്‍ കാണുമെന്നും കന്നടക്കാരന്‍ പുട്ടണ്ണ പറഞ്ഞു.

പുറത്തിറങ്ങി കോഴി കാഴ്ചകള്‍ കണ്ടു നടന്നു.

പെട്ടെന്ന് സി-ഡിറ്റില്‍ നിന്നും ഭീകരമായൊരു ശാസ്ത്രീയസംഗീതം കേട്ട് കോഴി ഞെഞ്ചത്തടിച്ചു നിലവിളിച്ചു.

കരഞ്ഞു കൊണ്ട് കോഴി ഇറച്ചിക്കടയിലേക്ക് തിരിഞ്ഞോടി.

കശാപ്പുകാരന്‍ “എസ്” ആകൃതിയിലുള്ള ഒരു കത്തി കൊണ്ട് കോഴിയെ കൊലപ്പെടുത്തി.

“പീസാക്കണോ.........?“ കശാപ്പുകാരന്‍ ചോദിച്ചു.

“ആയിക്കോട്ടെ” കോഴി പറഞ്ഞു. “ മനോരമ, മാതൃഭൂമി, മംഗളം .........എല്ലാപേര്‍ക്കും കൊടുക്കാനുള്ളതല്ലേ....
പീസ്........പീസ്.......ആക്കിക്കോ..................................”

Monday, September 7, 2009

അത് ഷക്കീലയുടേതായിരുന്നില്ല!

അതെ അത് ഷക്കീലയുടേതയിരുന്നില്ല. അന്ന് കണ്ടത്. നിര്‍വൃതിയടഞ്ഞത്, തിയേറ്ററിലെ കസേരയില്‍ മുറുകെ പിടിച്ചിരുന്നത്, ചൂളമടിച്ച് പ്രോത്സാഹിപ്പിച്ചത്. അതൊന്നും ഷക്കീലയുടെ “മറ്റേത്” കണ്ടായിരുന്നില്ലത്രേ!.

ഷക്കീലക്കും ഒരു ഡ്യൂപ്പുണ്ടായിരുന്നു. ഒരു സുരയ്യ ഭാനു. മനോരമ ഓണപ്പതിപ്പില്‍ പ്രേക്ഷക ഹൃദയങ്ങളില്‍ കനല്‍ കോരിയിട്ട് സുരയ്യ ഭാനു അത് വെളിപ്പെടുത്തുന്നു. “അത് ഞാനായിരുന്നു”.

ഷക്കീല മാത്രമല്ല, എന്റെ ഓമനകളായിരുന്ന മറിയ,ഹേമ,രേഷ്മ, സിന്ധു ഒക്കെ എനിക്ക് കാണിച്ചു തന്നിരുന്നതൊക്കെ വ്യാജമായിരുന്നത്രേ.

ചുണ്ടുകടിക്കുകയും കണ്ണടക്കുകയും വികാരം പ്രകടിപ്പിക്കുകയും മാത്രമാണ് ഇവര്‍ ചെയ്യുന്നത്. ബാക്കി അഭിനയിക്കുന്നത് സുരയ്യയുടെ മുഖമൊഴിച്ചുള്ള അവയവങ്ങളാണ്.

മാമി, ഡ്രൈവിങ്ങ് സ്കൂള്‍, കല്ലുവാതുക്കല്‍ കത്രീന, എണ്ണത്തോണി............................

ഭഗവാനേ.................കൊഴുത്തുരുണ്ട് തുളുമ്പി നിന്ന അതൊക്കെ സുരയ്യയുടേതായിരുന്നോ..................



ഫയറില്‍ നന്ദിതാ ദാസിന്റെ “അത്” കണ്ട് സായൂജ്യമടഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പത്രങ്ങള്‍ പറഞ്ഞു അത് നന്ദിതയുടേതല്ല ഡ്യൂപ്പിന്റേതായിരുന്നു എന്ന്. അന്ന് വലിയ നിരാശ തോന്നിയില്ല. നന്ദിതാ ദാസിന്റെ “അത്” കാണുക എന്നത് അതിമോഹമാണ് എന്നറിയാമായിരുന്നു. അല്ലെങ്കിലും മറ്റേത് കാണാനല്ലല്ലോ ഫയറിന് കയറിയത്.

പക്ഷേ അതു പോലാണോ മാമി കാണാന്‍ ഇടിച്ചു കയറിയത്. എണ്ണത്തോണിക്ക് ക്യൂ നിന്നപ്പോള്‍ പേഴ്സ് അടിച്ചുമാറ്റപ്പെട്ടത്.
ഡ്രൈവിങ്ങ് സ്കൂള്‍ കണ്ടിറങ്ങിയപ്പോള്‍ അയല്‍ പക്കത്തെ ചേച്ചി മൂക്കത്ത് വിരല്‍ വച്ചത്.
പണവും നാണവും നഷ്ടപ്പെടുത്തിയതെല്ലാം പാഴായിരുന്നു.
ജഗദീശ്വരാ......................സെക്സിലും മായമോ..................
ഇനി ഒന്നേ ഉള്ളൂ പോംവഴി..................... സുരയ്യ ഭാനുവിനെപ്പോലെ സെക്സ് പടങ്ങളില്‍ മുഖമൊഴിച്ച് മറ്റേതും കാണിക്കാന്‍ ആണുങ്ങളെ ആവശ്യമുണ്ടോ എന്ന് അന്വേഷിക്കട്ടെ................
പോയ കാശ് അങ്ങിനെയെങ്കിലും മൊതലാക്കട്ടെ.....................
എങ്കിലും എന്റെ ഷക്കീലേ.........................എന്നോട് ഈ ചതി വേണ്ടായിരുന്നു.

Monday, July 20, 2009

കര്‍ക്കിടക വാവ്

മുലകൂര്‍പ്പിച്ചവളെന്‍ നെഞ്ചില്‍
വരച്ചചിത്രം
അഴിച്ചുമായ്ച്ചു കുളിച്ചെഴുന്നേറ്റു
പുറംതിരിഞ്ഞിരിന്നുണ്ണുവാനോര്‍മകള്‍
തിളച്ചനെയ്യില്‍ വറുത്തെടുത്തു.

ഇന്ന്
കര്‍ക്കിടക വാവ്
പ്രാവ് ഞെഞ്ചില്‍ കുറുകുന്നു
ശ്വാസകോശത്തിലെവിടയോ
മരണം ചെറുതായി തിരിതെളിക്കുന്നു

മരിച്ചുപോയ പൃതുക്കള്‍
കാണാന്‍ മടങ്ങി വരുന്നു
വിളിക്കുന്നുവോ നിങ്ങളെന്നെ
ബലിച്ചോറിന്‍ വിരുന്നിനായ്.

Tuesday, July 7, 2009

കവിയാകണം ഹരി

നാലാം ക്ലാസ്സിലാണന്നു തോന്നുന്നു, മലയാളം പാഠപുസ്തകത്തില്‍ സിംഹം പെറ്റുകിടന്നത്.

“ഒരു സിംഹപ്രസവം”- മഹാകവി കുമാരന്‍ ആശാന്‍.

“കരളില്‍ കനിവാര്‍ന്നിടുന്നിതേ

ഖര കണ്ഠീര..............................” ഒട്ടും ദഹിക്കുന്നില്ല. ആ പാഠം ചാടിക്കടന്നു.

“ഈ വല്ലിയില്‍ നിന്നു ചെമ്മേയും” “ചന്തമേറിയ പൂവിലും” ഒക്കെ എഴുതി ബാലമനസ്സില്‍ ഒരു പൂ പോലെ വിരിഞ്ഞു നിന്ന ആശാന്‍ പെട്ടന്നൊരു ദിനം ഭീകരനായി മാറി. ഖരകണ്ഠീരം തന്നെ.
കാലം കഴിഞ്ഞു.

ആശാന്റെ സമ്പൂര്‍ണ്ണകൃതികളിലും ഒരു കടമ്പയായി സിംഹപ്രസവം സ്ഥിതിചെയ്യുന്നു.

വീണപൂവിനും നളിനിക്കുമിടയില്‍ ഒട്ടും യോജിക്കാതെ.


ഇവ്വണ്ണമന്‍പൊടു വളര്‍ന്നഥനിന്റെയംഗം

ആവിഷ്കരിച്ചു ചിലഭംഗികള്‍ മോഹനങ്ങള്‍

ഭാവം പകര്‍ന്നു വദനം കവിള്‍ കാന്തിയര്‍ന്നു.

പൂവേ അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.


എന്നെഴുതിയ ആശാന്റെ കാല്പനികത മുടിയഴിച്ചാടുകയാണ് വീണപൂവില്‍. അവിടെ നിന്നും ഒരു സിംഹത്തിന്റെ പ്രസവത്തിലേക്ക്. മാതൃത്വത്തിന്റെ മഹനീയതയാണ് ഈ കവിതയില്‍ ജ്വലിക്കുന്നതെന്നു പഠിപ്പിച്ചു ക്ലാസ്സില്‍ സാര്‍. എന്തു മാതൃത്വത്തിന്റെ മഹനീയത?.


മാതൃത്വത്തിനു വേണ്ടി ആശാനെന്തിനു സിംഹത്തെ ഉദാഹരിക്കുന്നു. ഒടുവില്‍ അയ്യപ്പപ്പണിക്കര്‍ ഇങ്ങനെ എഴുതി.


“ വീണപൂവു പോലെ ഒരു കവിത എഴുതാനല്ല ആശാന്‍ ശ്രമിച്ചത്. പൂവില്‍നിന്നു സിംഹത്തിലേക്ക്,. സസ്യത്തില്‍ നിന്നു ജന്തുവിലേക്കാണ് കവിയുടെ ശ്രദ്ധ സര്‍ഗ്ഗവൃത്തി തേടിപ്പോയത്. പൂവിനെപ്രതി എന്നപോലെ മൃഗത്തെ പ്രതിയും മനുഷ്യാനുഭവങ്ങളാണ് കാവ്യം പ്രതിപാദിക്കുന്നത്. ഒരു വീണപൂവില്‍ പ്രേമത്തിന്റെ നിഴലാട്ടം ശ്രദ്ധിക്കപ്പെടുന്നു എങ്കില്‍ ഒരു സിംഹപ്രസവത്തില്‍ വാത്സല്യമാണ് കേന്ദ്ര ഭാവം.“

വാത്സല്യമെന്ന കേന്ദ്രഭാവത്തെ തന്നെയാണ് സിംഹപ്രസവത്തില്‍ നിരൂപകര്‍ കണ്ടത്.

അപ്പോഴും എന്തോ ഒരു കല്ലുകടി. എന്തിന് കൂട്ടിലിട്ട സിംഹം

താനെങ്ങിനെ സിംഹപ്രസവം എഴുതാനിടയായി എന്ന് ആശാന്‍ വിവരിക്കുന്നുണ്ട്.

“സിംഹപ്രസവം എന്ന കൃതി 1084 കര്‍ക്കിടകത്തില്‍ തിരുവനന്തപുരം കാഴ്ചബംഗ്ലാവു തോട്ടത്തിലെ മൃഗശാലയില്‍ പ്രസവിച്ച സിംഹത്തെപറ്റി കുറേ തിടുക്കത്തില്‍ എഴുതി ഭാഷാപൊഷിണി പ്രവര്‍ത്തകരുടെ അപേക്ഷ പ്രകാരം അയച്ചു കൊടുക്കുകയും ആ മാസികയില്‍ 1085 ചിങ്ങം , കന്നി ഈ മാസങ്ങളില്‍ ഒന്നാകെയുള്ള പ്രതിയില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്”.



ആശാന്‍ അത് അടിവരയിടുന്നു. മൃഗശാലയിലെ സിംഹപ്രസവത്തെപറ്റിയാണ് താന്‍ കവിത എഴുതിയത്. വീണു കിടക്കുന്ന പൂവിനെക്കണ്ട് ആശാന്‍ എഴുതിയത് പ്രണയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്നൊരു കാല്പനിക കാവ്യമാണ്. പ്രണയവും പ്രണയഭംഗവും വേര്‍പിരിയലും മരണവും നിര്‍വൃതിയുമെല്ലാം ആശാന്‍ കാവ്യത്തില്‍ ഉള്ളടക്കം ചെയ്യുന്നു.

അതങ്ങിനെയാണ്. കവി കാണുന്നതല്ലല്ലോ കാവ്യമായി പുനര്‍ജനിക്കപ്പെടുന്നത്.



വേര്‍ഡ്സ് വര്‍ത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍ “ ഒരിക്കല്‍ കവിക്കനുഭവപ്പെട്ട ഒരു വികാരം അന്തരംഗത്തിന്റെ ആഴത്തില്‍ നിന്ന് അനുസ്മരണയിലൂടെ തത്തുല്യമായൊരു വികാരമായി ഉണര്‍ന്നു വരുന്നു. പ്രശാന്തതയില്‍ അനുസ്മരിക്കപ്പെടുന്ന ആ വികാരമാണ് കവിതയായി രൂപം കൊള്ളുന്നത്.

പ്രശാന്തതയിലുള്ള അനുധ്യാനത്തില്‍ അനുഭവത്തിന്റെ സ്ഥലകാല സീമകളൊക്കെ മാറിപ്പോകാവുന്നതാണ്. സൂക്ഷ്മാംശ സ്വരൂപത്തില്‍ അത് മനസ്സില്‍ പുനര്‍ജനിക്കുന്നു.“



ശ്രീമൂലം പ്രജാസഭയിലേക്ക് ആശാന്‍ തെരെഞ്ഞെടുക്കപ്പെടുന്നത് ഇതേ കാലഘട്ടത്തിലാണ്.

മര്‍ദ്ദിത ജനതയുടെ മോചനത്തിനായി പോരാടിനേടിയ നിയമസഭാംഗത്വം ഒരു തടവറയായി ആശാന് തോന്നിയോ?. ശ്രീമൂലം പ്രജാസഭയിലെ ആശാനല്ലേ കൂട്ടില്‍ കിടക്കുന്ന ആ സിംഹം.

പ്രജാസഭയെ ഒരു കാരഗ്രഹമായി ആശാന്‍ കണ്ടറിഞ്ഞു.

ആശാന്‍ രാജഭക്തനായിരുന്നു. പ്രത്യക്ഷത്തില്‍ രാ‍ജനിന്ദ സ്ഫുരിക്കുന്ന ഒരു വരിപോലും ആശാന്‍ എഴുതിയിട്ടില്ല , എവിടെയും.

“ ഒരു ഹേതുവുമെന്നി കേവലം

നരലോകത്തിന്നു കൌതുകത്തിനായ്

വരുവിച്ചു തടഞ്ഞുതേ നൃപന്‍

ഹരിയേ-ഹാ മൃഗചക്രവര്‍ത്തിയേ“

ഇത് ഭൂമിപാലന് നേര്‍ക്കുള്ള വിമര്‍ശനമല്ലേ?
നിരാശ്ശയില്‍,നിസ്സഹായതയില്‍ നിന്നുളവായ പരിഹാസം ഒരു നിന്ദാസ്തുതിയായി രാജന് നേര്‍ക്ക് നീളുന്നില്ലേ?.
കരുതായ്കതവജ്ഞയായ് ഹരേ
.............................കൃതജ്ഞനാക നീ

അടുത്തവരിയില്‍ രാജവിനെ വിശേഷിപ്പിച്ചിരിക്കുന്നത് ഒരു വര്‍ഗ്ഗനിസ്സര്‍ഗ്ഗനായകന്‍ ധരണീപാലന്‍ എന്നാണ്. ഇവിടെ ധരണീപാലനെ ആശാന്‍ ഒരു വര്‍ഗ്ഗനിസ്സര്‍ഗ്ഗനായകനാക്കിയത് യാദൃശ്ചികമാണോ?.
14-ആം ശ്ലോകത്തില്‍ പരിഹാസം ലക്ഷ്യവേധിയായ ബാണമാകുന്നു.
രുചിരം ഗൃഹമുണ്ടു,ഭോജ്യമു-
ണ്ടുചിതം പോല്‍, കുറവില്ലയൊന്നിനും
സുചിരം മരുവുന്നു കൂടവേ
സചിവന്മാര്‍ നരിമുഖ്യരും സ്വയം.

ഈഴവാദി പിന്നോക്കക്കാരുടെ വിദ്യാഭ്യാസത്തെ എതിര്‍ത്തുപോന്ന മാധവരായരും ഉദ്യോഗസ്ഥപ്രമാണിമാരുമല്ലേ ഈ നരിമുഖ്യര്‍.


അടിമവര്‍ഗ്ഗത്തിന്റെ അവകാശങ്ങളേയും അവശതകളെയും പറ്റി പറയുമ്പോല്‍ മാമൂലിനേയും പിടിച്ചുകൊണ്ട് അതിനെ എതിര്‍ക്കുന്ന ഭരണവര്‍ഗ്ഗത്തെ ഇതേ കാലയളവില്‍ ആശാന്‍ വിവേകോദയത്തില്‍ എതിര്‍ത്തിരുന്നു.

ജനമൊക്കയുമസ്വതന്ത്രരാം

ദിനകൃത്യം തടയുന്നു-പോട്ടെ ഞാന്‍.

ദിനകൃത്യം തടയുന്നു എന്നതിന് തനിക്ക് ദിനചര്യകള്‍ നിര്‍വഹിക്കുവാനുള്ളതിനാല്‍ ഇവിടെ നിര്‍ത്തുന്നു എന്നര്‍ത്ഥം നിരൂപകര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ആദ്യവരിക്ക് വിശദീകരണമല്ലേ ആശാന്‍ നല്‍കിയിരിക്കുന്നത്.