Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Tuesday, July 7, 2009

കവിയാകണം ഹരി

നാലാം ക്ലാസ്സിലാണന്നു തോന്നുന്നു, മലയാളം പാഠപുസ്തകത്തില്‍ സിംഹം പെറ്റുകിടന്നത്.

“ഒരു സിംഹപ്രസവം”- മഹാകവി കുമാരന്‍ ആശാന്‍.

“കരളില്‍ കനിവാര്‍ന്നിടുന്നിതേ

ഖര കണ്ഠീര..............................” ഒട്ടും ദഹിക്കുന്നില്ല. ആ പാഠം ചാടിക്കടന്നു.

“ഈ വല്ലിയില്‍ നിന്നു ചെമ്മേയും” “ചന്തമേറിയ പൂവിലും” ഒക്കെ എഴുതി ബാലമനസ്സില്‍ ഒരു പൂ പോലെ വിരിഞ്ഞു നിന്ന ആശാന്‍ പെട്ടന്നൊരു ദിനം ഭീകരനായി മാറി. ഖരകണ്ഠീരം തന്നെ.
കാലം കഴിഞ്ഞു.

ആശാന്റെ സമ്പൂര്‍ണ്ണകൃതികളിലും ഒരു കടമ്പയായി സിംഹപ്രസവം സ്ഥിതിചെയ്യുന്നു.

വീണപൂവിനും നളിനിക്കുമിടയില്‍ ഒട്ടും യോജിക്കാതെ.


ഇവ്വണ്ണമന്‍പൊടു വളര്‍ന്നഥനിന്റെയംഗം

ആവിഷ്കരിച്ചു ചിലഭംഗികള്‍ മോഹനങ്ങള്‍

ഭാവം പകര്‍ന്നു വദനം കവിള്‍ കാന്തിയര്‍ന്നു.

പൂവേ അതില്‍ പുതിയ പുഞ്ചിരി സഞ്ചരിച്ചു.


എന്നെഴുതിയ ആശാന്റെ കാല്പനികത മുടിയഴിച്ചാടുകയാണ് വീണപൂവില്‍. അവിടെ നിന്നും ഒരു സിംഹത്തിന്റെ പ്രസവത്തിലേക്ക്. മാതൃത്വത്തിന്റെ മഹനീയതയാണ് ഈ കവിതയില്‍ ജ്വലിക്കുന്നതെന്നു പഠിപ്പിച്ചു ക്ലാസ്സില്‍ സാര്‍. എന്തു മാതൃത്വത്തിന്റെ മഹനീയത?.


മാതൃത്വത്തിനു വേണ്ടി ആശാനെന്തിനു സിംഹത്തെ ഉദാഹരിക്കുന്നു. ഒടുവില്‍ അയ്യപ്പപ്പണിക്കര്‍ ഇങ്ങനെ എഴുതി.


“ വീണപൂവു പോലെ ഒരു കവിത എഴുതാനല്ല ആശാന്‍ ശ്രമിച്ചത്. പൂവില്‍നിന്നു സിംഹത്തിലേക്ക്,. സസ്യത്തില്‍ നിന്നു ജന്തുവിലേക്കാണ് കവിയുടെ ശ്രദ്ധ സര്‍ഗ്ഗവൃത്തി തേടിപ്പോയത്. പൂവിനെപ്രതി എന്നപോലെ മൃഗത്തെ പ്രതിയും മനുഷ്യാനുഭവങ്ങളാണ് കാവ്യം പ്രതിപാദിക്കുന്നത്. ഒരു വീണപൂവില്‍ പ്രേമത്തിന്റെ നിഴലാട്ടം ശ്രദ്ധിക്കപ്പെടുന്നു എങ്കില്‍ ഒരു സിംഹപ്രസവത്തില്‍ വാത്സല്യമാണ് കേന്ദ്ര ഭാവം.“

വാത്സല്യമെന്ന കേന്ദ്രഭാവത്തെ തന്നെയാണ് സിംഹപ്രസവത്തില്‍ നിരൂപകര്‍ കണ്ടത്.

അപ്പോഴും എന്തോ ഒരു കല്ലുകടി. എന്തിന് കൂട്ടിലിട്ട സിംഹം

താനെങ്ങിനെ സിംഹപ്രസവം എഴുതാനിടയായി എന്ന് ആശാന്‍ വിവരിക്കുന്നുണ്ട്.

“സിംഹപ്രസവം എന്ന കൃതി 1084 കര്‍ക്കിടകത്തില്‍ തിരുവനന്തപുരം കാഴ്ചബംഗ്ലാവു തോട്ടത്തിലെ മൃഗശാലയില്‍ പ്രസവിച്ച സിംഹത്തെപറ്റി കുറേ തിടുക്കത്തില്‍ എഴുതി ഭാഷാപൊഷിണി പ്രവര്‍ത്തകരുടെ അപേക്ഷ പ്രകാരം അയച്ചു കൊടുക്കുകയും ആ മാസികയില്‍ 1085 ചിങ്ങം , കന്നി ഈ മാസങ്ങളില്‍ ഒന്നാകെയുള്ള പ്രതിയില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്”.



ആശാന്‍ അത് അടിവരയിടുന്നു. മൃഗശാലയിലെ സിംഹപ്രസവത്തെപറ്റിയാണ് താന്‍ കവിത എഴുതിയത്. വീണു കിടക്കുന്ന പൂവിനെക്കണ്ട് ആശാന്‍ എഴുതിയത് പ്രണയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്നൊരു കാല്പനിക കാവ്യമാണ്. പ്രണയവും പ്രണയഭംഗവും വേര്‍പിരിയലും മരണവും നിര്‍വൃതിയുമെല്ലാം ആശാന്‍ കാവ്യത്തില്‍ ഉള്ളടക്കം ചെയ്യുന്നു.

അതങ്ങിനെയാണ്. കവി കാണുന്നതല്ലല്ലോ കാവ്യമായി പുനര്‍ജനിക്കപ്പെടുന്നത്.



വേര്‍ഡ്സ് വര്‍ത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍ “ ഒരിക്കല്‍ കവിക്കനുഭവപ്പെട്ട ഒരു വികാരം അന്തരംഗത്തിന്റെ ആഴത്തില്‍ നിന്ന് അനുസ്മരണയിലൂടെ തത്തുല്യമായൊരു വികാരമായി ഉണര്‍ന്നു വരുന്നു. പ്രശാന്തതയില്‍ അനുസ്മരിക്കപ്പെടുന്ന ആ വികാരമാണ് കവിതയായി രൂപം കൊള്ളുന്നത്.

പ്രശാന്തതയിലുള്ള അനുധ്യാനത്തില്‍ അനുഭവത്തിന്റെ സ്ഥലകാല സീമകളൊക്കെ മാറിപ്പോകാവുന്നതാണ്. സൂക്ഷ്മാംശ സ്വരൂപത്തില്‍ അത് മനസ്സില്‍ പുനര്‍ജനിക്കുന്നു.“



ശ്രീമൂലം പ്രജാസഭയിലേക്ക് ആശാന്‍ തെരെഞ്ഞെടുക്കപ്പെടുന്നത് ഇതേ കാലഘട്ടത്തിലാണ്.

മര്‍ദ്ദിത ജനതയുടെ മോചനത്തിനായി പോരാടിനേടിയ നിയമസഭാംഗത്വം ഒരു തടവറയായി ആശാന് തോന്നിയോ?. ശ്രീമൂലം പ്രജാസഭയിലെ ആശാനല്ലേ കൂട്ടില്‍ കിടക്കുന്ന ആ സിംഹം.

പ്രജാസഭയെ ഒരു കാരഗ്രഹമായി ആശാന്‍ കണ്ടറിഞ്ഞു.

ആശാന്‍ രാജഭക്തനായിരുന്നു. പ്രത്യക്ഷത്തില്‍ രാ‍ജനിന്ദ സ്ഫുരിക്കുന്ന ഒരു വരിപോലും ആശാന്‍ എഴുതിയിട്ടില്ല , എവിടെയും.

“ ഒരു ഹേതുവുമെന്നി കേവലം

നരലോകത്തിന്നു കൌതുകത്തിനായ്

വരുവിച്ചു തടഞ്ഞുതേ നൃപന്‍

ഹരിയേ-ഹാ മൃഗചക്രവര്‍ത്തിയേ“

ഇത് ഭൂമിപാലന് നേര്‍ക്കുള്ള വിമര്‍ശനമല്ലേ?
നിരാശ്ശയില്‍,നിസ്സഹായതയില്‍ നിന്നുളവായ പരിഹാസം ഒരു നിന്ദാസ്തുതിയായി രാജന് നേര്‍ക്ക് നീളുന്നില്ലേ?.
കരുതായ്കതവജ്ഞയായ് ഹരേ
.............................കൃതജ്ഞനാക നീ

അടുത്തവരിയില്‍ രാജവിനെ വിശേഷിപ്പിച്ചിരിക്കുന്നത് ഒരു വര്‍ഗ്ഗനിസ്സര്‍ഗ്ഗനായകന്‍ ധരണീപാലന്‍ എന്നാണ്. ഇവിടെ ധരണീപാലനെ ആശാന്‍ ഒരു വര്‍ഗ്ഗനിസ്സര്‍ഗ്ഗനായകനാക്കിയത് യാദൃശ്ചികമാണോ?.
14-ആം ശ്ലോകത്തില്‍ പരിഹാസം ലക്ഷ്യവേധിയായ ബാണമാകുന്നു.
രുചിരം ഗൃഹമുണ്ടു,ഭോജ്യമു-
ണ്ടുചിതം പോല്‍, കുറവില്ലയൊന്നിനും
സുചിരം മരുവുന്നു കൂടവേ
സചിവന്മാര്‍ നരിമുഖ്യരും സ്വയം.

ഈഴവാദി പിന്നോക്കക്കാരുടെ വിദ്യാഭ്യാസത്തെ എതിര്‍ത്തുപോന്ന മാധവരായരും ഉദ്യോഗസ്ഥപ്രമാണിമാരുമല്ലേ ഈ നരിമുഖ്യര്‍.


അടിമവര്‍ഗ്ഗത്തിന്റെ അവകാശങ്ങളേയും അവശതകളെയും പറ്റി പറയുമ്പോല്‍ മാമൂലിനേയും പിടിച്ചുകൊണ്ട് അതിനെ എതിര്‍ക്കുന്ന ഭരണവര്‍ഗ്ഗത്തെ ഇതേ കാലയളവില്‍ ആശാന്‍ വിവേകോദയത്തില്‍ എതിര്‍ത്തിരുന്നു.

ജനമൊക്കയുമസ്വതന്ത്രരാം

ദിനകൃത്യം തടയുന്നു-പോട്ടെ ഞാന്‍.

ദിനകൃത്യം തടയുന്നു എന്നതിന് തനിക്ക് ദിനചര്യകള്‍ നിര്‍വഹിക്കുവാനുള്ളതിനാല്‍ ഇവിടെ നിര്‍ത്തുന്നു എന്നര്‍ത്ഥം നിരൂപകര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ആദ്യവരിക്ക് വിശദീകരണമല്ലേ ആശാന്‍ നല്‍കിയിരിക്കുന്നത്.